2011, മാർച്ച് 24, വ്യാഴാഴ്‌ച



                                    അക്ഷരങ്ങളുടെ ജാലവിദ്യക്കാരന്‍


സമര്‍ത്ഥരും ആത്മാര്ത്ഥയുള്ളവരുമായ ചില അദ്ധ്യാപകരുടെ ശിഷ്യയായിരിക്കാനുള്ള സൌഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സില്‍ ഏറ്റവും മിഴിവോടെ നില്‍ക്കുന്ന മുഖം എന്റെ സുകുമാരഗുപ്തന്‍ മാഷിന്റേതു തന്നെയാണ്.കുട്ടിക്കാലത്തെ എന്റെ അന്തര്‍മുഖത്വവും വാശികളുമൊക്കെ തീരാന്‍ വേണ്ടിയാവണം കുറച്ചു നേരത്തെ തന്നെ വീടിനടുത്തുള്ള എല്‍.പി.സ്കൂളില്‍ ചേര്‍ത്തപ്പോള്‍ സ്കൂളിനോട് യാതൊരു മമതയും തോന്നിയിരുന്നില്ല.പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നറിയുന്നതു കൊണ്ട് ചേച്ചിയുടെ കൈയും പിടിച്ച് ബഹളമയമായ സ്കൂളിന്റെ ചരല്‍മുറ്റത്ത് മഴയും വര്‍ണ്ണക്കുടകളും കരച്ചിലും കണ്ട് ഞാന്‍ ,കരയില്ല, എന്ന അഹന്തയോടെ നിന്നു.ഉയരത്തിലുള്ള മുറിയാണ് ഒന്നാം ക്ലാസ്സ്.അതിനോടു ചേര്‍ന്ന് ഹെഡ് മാസ്റ്റരുടെ മുറിയും.അവിടവിടെ ഏങ്ങലടികള്‍ മുഴങ്ങുന്ന ,ചിതറിക്കിടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തെളിഞ്ഞ മുഖവും നരച്ച മുടിയും പിരിച്ചു വച്ച മീശയും പ്രസന്നമായ ചിരിയുമായി ഹെഡ് മാസ്റ്ററെത്തി.ഞാനാണു നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ എന്നുറക്കെപ്പറയുമ്പോള്‍ കൈയില്‍ വടിയില്ലല്ലോ എന്ന വലിയ ആശ്വാസം.എന്താണെന്നറിയാത്ത ഒരു സ്വാസ്ഥ്യം തോന്നി.
കുട്ടികള്‍ക്കാവട്ടെ ജീവനായിരുന്നു ഗുപ്തന്‍മാഷ്. മാഷിന് തിരിച്ചും അങ്ങിനെത്തന്നെ.അക്ഷ‌‌രങ്ങള്‍ പഠിപ്പിച്ചും കണക്കു പറഞ്ഞു തന്നും കഥകള്‍ ചൊല്ലിയും പാട്ടുപാടിയുമിരിക്കുമ്പോള്‍ കുട്ടികള്‍ മാഷിന്റെ ചുറ്റും ചേര്‍ന്നു നില്ക്കും ,മടിയില്‍ കയറി തോളില്‍ കൈയിട്ട് ഒരപ്പൂപ്പന്റെ ചാരത്തെന്ന പോലെ തിമര്‍ക്കും.(മാഷിന്റെ ഇരു കവിളുകളിലും ഉമ്മ വെയ്കുന്ന ഒരു കുസ്രുതിക്കാരിയും ഉണ്ടായിരുന്നു!)
മാഷ് ഒരിക്കലും ആരേയും അടിച്ചില്ല.ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.മാഷിന്റെ ക്ലാസ്സില്‍ ആരും കരഞ്ഞില്ല,ബഹളം വച്ചില്ല,പഠിക്കാതിരുന്നില്ല.
ഓഫീസ് മുറിയില്‍ നിന്നൊരു കഷ്ണം ചോക്കു കൊണ്ടു വരാന്‍ ,ഹാജര്‍ പട്ടികയെടുക്കാന്‍,ഇടയ്ക് ഒന്നു ബെല്ലടിക്കാന്‍ ഏതെങ്കിലുമൊരു കുട്ടിക്ക് നിര്‍ദ്ദേശം നല്‍കുമ്പോള്‍ അംഗീകരിക്കപ്പെട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അവന്‍/അവള്‍ എഴുന്നേറ്റ് ഓടിപ്പോയി വരും. കുട്ടികള്‍ക്ക് ചാക്യാര്‍ കൂത്ത് കാണിച്ചു കൊടുക്കാന്‍,ഇന്ദ്രജാലക്കാരന്റെ സഹായിയാവാന്‍ ഒക്കെ മാഷ് മുമ്പില്‍ നിന്നു.കുട്ടികളെ രസിപ്പിക്കാന്‍ മാഷ് സ്വയമൊരു കോമാളിയായി ,ചെവിയിലൂടെ നിറമുള്ള തൂവാലകളും റിബ്ബണുകളും പുറത്തെടുക്കുമ്പോള്‍ വിസ്മയിച്ചിരിക്കുന്ന ഞങ്ങളോട് തമാശകള്‍ പറഞ്ഞു.പിന്നെ ,മായാജാലക്കാരന്‍ നിര്‍മ്മിച്ച തക്കാളിപ്പഴങ്ങളിലൊന്ന് വായിലേക്കിട്ട് പൊട്ടിച്ചിരിച്ചു.
ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി പഴയ സര്‍വ്വീസ് ബുക്കുകള്‍ക്കിടയില്‍ മാഷിന്റെ സേവനപുസ്തകം.അതിവിടെ സൂക്ഷിച്ചിട്ടുണ്ടാകം എന്ന് എന്തു കൊണ്ടോ ഓര്‍ത്തിരുന്നില്ല.ഒരു പക്ഷേ ,രേഖപ്പെടുത്തലുകള്‍ ഇല്ലാതെ രേഖപ്പെടുത്തപ്പെട്ട ഒരു ജീവിതമാണതെന്ന് ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാവും...
പൊടിഞ്ഞു തുടങ്ങിയ ,ഒരുപാടു കനമില്ലാത്ത ആ പുസ്തകം മറിച്ചു നോക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്കൂളിന്റെ ചരല്‍ മുറ്റത്ത് വീണ് കാല്‍മുട്ടു പൊട്ടിച്ച ഒരു കുട്ടിയെ ആശ്വസിപ്പിച്ച് മുറിവില്‍ മരുന്നു വയ്കുന്ന ഗുപ്തന്‍മാഷ്,ഒന്നാം ക്ലാസ്സിന്റെ ഉയരത്തില്‍ നിന്നു വീണ് നെറ്റിയില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്ന രാജേശ്വരിയെ ബഞ്ചില്‍ കിടത്തി വീശിക്കൊടുക്കുന്ന ഗുപ്തന്‍ മാഷ്,ഓഫീസ് മുറിയിലിരുന്നു ചായ കുടിക്കുമ്പോള്‍ അതുവഴി വന്ന കുട്ടിക്ക് പരിപ്പു വടയുടെ പാതി മുറിച്ചു കൊടുക്കുന്ന മാഷ്...ഞാന്‍ കാണാതെ പോയ എന്തെല്ലാം....മഞ്ഞച്ച ഈ താളുകളില്‍ ഇന്‍ക്രിമെന്റും ലീവും ഗ്രേഡുമല്ലാതെ ജ്വലിച്ചു നിന്നിരുന്ന ഒരു പ്രകാശനാളത്തെ അടയാളപ്പെടുത്താന്‍ കഴിയുമോ?
ഒരുപാട് ആകുലതകളും കുറവുകളും ബാക്കി നിര്‍ത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ ഒരു കോപ്പി മാഷിന് കൊടുക്കാന്‍ കഴിയാത്തതിന്റെ വേദന ഇപ്പോഴും അവശേഷിക്കുന്നു.
അറിവിന്റെ ആദ്യക്ഷരം കുറിച്ചു തന്ന എന്റെ പ്രിയപ്പെട്ട സുകുമാരഗുപ്തന്‍ മാഷിന്റെ ഒരിക്കലും മരിക്കാത്ത സ്മൃതികള്‍ക്ക് ഈ എളിയ ശിഷ്യയുടെ പ്രണാമം....






പഞ്ചമം

ജനിക്കും മുമ്പുള്ള
നിന്റെ നിഷ്ക്കളങ്കതയോടാണ്       
എന്റെ പ്രണയം.                               
* * *
എന്റെയുള്ളില്‍
കുടിയിരുത്തിയ
ദൈവത്തിന്
നീ ബലിയര്‍പ്പിക്കുമ്പോള്‍
എന്റെ വിഗ്രഹങ്ങള്‍
ഉടഞ്ഞു ചിതറുന്നു.
* * *
മറുപടിയില്ലാത്ത
കുറിമാനങ്ങള്‍ക്കു വേണ്ടി
നീ പിണങ്ങുന്നു.
എന്റെ ഹൃദയത്തില്‍
നിന്ന് നിന്നിലേക്കു
വരുന്ന സന്ദേശങ്ങളുടെ
തുടര്‍ച്ച നീ കാണുന്നുനില്ല.
* * *
എന്റെ ഹൃദയത്തിനു
മീതെ നിന്റെ ഹൃദയം
പൊതിഞ്ഞു പിടിച്ച്
നീ മന്ത്രിക്കുന്നു,സ്നേഹം.
ഞാന്‍ പറയുന്നു,
മൌനം സ്വര്‍ണ്ണമാണ്.                          
* * *
നീയില്ലെങ്കില്‍
ആരവം നഷ്ടമാവുന്ന
എന്റെ ജീവിതത്തെക്കുറിച്ച്
നിനക്കെന്തറിയാം....? 


 
 

2011, മാർച്ച് 10, വ്യാഴാഴ്‌ച

ഗ്രീഷ്മത്തിന്റെ തീക്ഷ്ണ സുഗന്ധങ്ങള്‍


ഇസ്ലാനെഗ്രെയില്‍ വീണ്ടുമൊരു മാര്‍ച്ച് മാസം കൂടി കടന്നു പോയിരിക്കുന്നു.
തെക്കന്‍കാറ്റില്‍ വീശിയടിച്ചു വരുന്ന ചിലിയന്‍ മഴയുടെ താളങ്ങളെ, മഴയുടെ ഭാവഭേദങ്ങളെ ,വെളിച്ചത്തെ,വെയിലിനെ,എന്തിന് ഓരോ പരമാണുവിനെയും പ്രണയിച്ച് പാടിപ്പാടികൊതിതീരാതെ 'ഈ ഭൂമിയിലെ ആവാസം' വെടിഞ്ഞു പോകാനാവാതെ ഒരാള്‍ ഇവിടെ ജീവിതം സാര്‍ത്ഥകമാക്കിയിരുന്നു.
സെപ്റ്റംബര്‍ 23.
പാബ്ലോ നെരൂദാ, അങ്ങയുടെ ദൃശ്യസാന്നിധ്യം ഈ ഭുമിയിലെ അരങ്ങൊഴിഞ്ഞിട്ട് 37 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ഈ ഭൂമിയില്‍ അങ്ങിപ്പോഴും നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.കാണാതെ കണ്ട് ,അറിയാതെ അറിഞ്ഞ് അങ്ങയുടെ ജീവന്‍ തുടിക്കുന്ന സാന്നിധ്യം ഈ ഭൂമിയിലിന്നും നിലനില്‍ക്കുന്നു.
ഓര്‍ക്കുന്നില്ലേ,സ്വര്‍ഗ്ഗം പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ പോലുള്ള ആ മഴകള്‍....പിന്നെ ഐസ് സൂചികള്‍ വീഴുന്ന സൂചിമഴകള്‍....ആകാശത്തു നിന്നാരോ നെയ്തു വീഴ്ത്തുന്ന നൂലു മഴകള്‍....ഓരോ മഴകളിലും മഴയുടെ ഭാവഭേദങ്ങളിലും ആ ഹൃദയം സ്പന്ദിക്കുന്നതറിയുന്നു.ഓരോ കാറ്റിനൊപ്പവും അങ്ങ് ഉല്ലാസവാനായ പക്ഷിയെ പ്പോലെ ചിറകു കുടഞ്ഞു വരുന്നു.കൊഴിഞ്ഞു വീഴുന്ന ഓരോ കരിയിലകളിലും തെക്കന്‍ കാറ്റിലും അങ്ങ് ജീവന്റെ ജ്വാലകള്‍ പടര്‍ത്തുന്നു.ഉപ്പിനും തക്കാളിപ്പഴത്തിനും ഉടുപ്പിനും കാലുറകള്‍ക്കും സ്തുതിഗീതമെഴുതി അങ്ങ് ദൈനംദിനജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഓര്‍മ്മ പുതുക്കുന്നു.അവസാനിക്കാത്ത പ്രണയത്തിന്റെ ഉന്മത്തമായ തീക്ഷ്ണജ്വാലകള്‍ക്കൊപ്പം അവസാനിക്കാത്ത വിപ്ലവവീര്യത്തെക്കുറിച്ചും അങ്ങ് എപ്പോഴും ഓര്‍മ്മപ്പെടുത്തുക്കൊണ്ടിരിക്കുന്നു.കടല്‍ നുരകളും കടലിരണ്ടകളും 'ഓറഞ്ച് പുഷ്പങ്ങളുടെ വിരലുകളുമായി'വരുന്ന തെക്കന്‍കാറ്റും ഉന്മത്തശരത്ക്കാലവും ഇലകള്‍ പൊഴിയുന്ന ഹേമന്തവും മഴയും ഗ്രീഷ്മവും കണ്ടു കൊതിതീരാതെ,അസ്തമിക്കാത്ത സ്നേഹവും പ്രണയിനിയുടെ മിഴികളും ഉള്ളിലടക്കി ഭൂമിയിലെ ആവാസം വെടിഞ്ഞ് അകലെയെങ്ങോട്ടോ പോവാന്‍ അങ്ങേക്കാവുമോ?ഇസ്ലാനെഗ്രെയിലെ ഓരോ പൂക്കളിലും ചെടിയിലും കടല്‍ നുരകളിലും അങ്ങ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.നീലാകാശത്ത് കടലിന്റെ മുകളില്‍ സൂര്യനേയും നക്ഷത്രങ്ങളേയും തൊടാവുന്ന ദൂരത്തില്‍ ഇസ്ലാനെഗ്രെയിലെ എല്ലാ മാര്‍ച്ച് മാസങ്ങളെയും ഹേമന്ത-ഗ്രീഷ്മങ്ങളേയും കാറ്റിനേയും മഴയേയും കടല്‍നുരകളെയും എന്നുമെന്നും കണ്ടുകൊണ്ട് മുമ്പൊരിക്കല്‍ അങ്ങു പറഞ്ഞതു പോലെ ഒരു പരുന്തായി അങ്ങ് പുനര്‍ജ്ജനിച്ചിരിക്കുമോ?
പാബ്ലോ നെരൂദാ...
അങ്ങേക്കു വേണ്ടി ഒരു ഓര്‍മ്മ ദിവസം ആചരിക്കുന്നില്ല.അങ്ങ് ഒരിക്കലും ഒരോര്‍മ്മയായി വിസ്മൃതിയില്‍ ലയിക്കുകയില്ല.വീണ്ടെടുക്കപ്പെടുകയുമില്ല.വായിച്ചറിഞ്ഞ ഓരോ ഹൃദയങ്ങളിലും തുടിക്കുന്ന ഒരു സ്പന്ദനമായി അങ്ങ് ജീവിച്ചു കൊണ്ടേയിരിക്കുന്നു.മറവിക്കും ഇരുട്ടിനും തൊടാന്‍ കഴിയാത്ത ഉജ്ജ്വലമായ ഒരു നക്ഷത്രം പോലെ സിരകളില്‍ തീ പടര്‍ത്തുന്ന ഒരു സൂര്യസാന്നിധ്യം.
"........നിന്റെ മുഖം ഞാന്‍ മറന്നു കഴിഞ്ഞു
നിന്റെ വിരലുകളെക്കുറിച്ച്
ഞാനിപ്പോള്‍ ഓര്‍ക്കാറില്ല
നിന്റെ പ്രണയം ഞാന്‍ മറന്നു കഴിഞ്ഞു
എങ്കിലും എല്ലാ ജാലകങ്ങളിലും
ഞാന്‍ നിന്റെ മുഖം മാത്രം തേടുന്നു
നീ കാരണം ഗ്രീഷ്മത്തിന്റെ സുഗന്ധങ്ങള്‍
എന്നെ ഉന്മത്തനാക്കുന്നു.
നീ കാരണം മോഹങ്ങളുടെ
മഴച്ചാര്‍ത്തുകളെ ഞാന്‍ വീണ്ടും തേടുന്നു......"
(love-pablo neruda)
അതേ-
അങ്ങയുടെ സാന്നിധ്യം ഇല കൊഴിഞ്ഞ മരങ്ങളെ തളിരണിയിക്കുന്നു.അടഞ്ഞു പോയ നീരുറവകളെ സജീവമാക്കുന്നു.ഇരുള്‍ മൂടിയ എല്ലാ മനസ്സുകളിലും പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ,മോഹങ്ങളുടെ നിറദീപങ്ങള്‍
നിരത്തി നിര്‍ത്തുന്നു.അങ്ങ് എല്ലായ്പോഴും ഈ ഭൂമിയില്‍ത്തന്നെ നിലനില്‍ക്കുന്നു.
എങ്കിലും ഓരോ സെപ്റ്റംബറിലും പെയ്തു തീരാത്ത ഒരു ശൂന്യത എവിടെയോ ബാക്കി നില്‍ക്കുന്നു........