2016, ഡിസംബർ 11, ഞായറാഴ്‌ച



"NO isn't just a word.Its a complete sentence.It doesn't need any further explanation.'No' simply means 'No'.Men must realize that 'No' means 'No'.Whether the girl is an acquaintance,a friend, girl friend,a sex worker or even your own wife.No means No..And when someone says No, you stop...."
പിങ്ക് (PINK)-------അനിരുദ്ധ റോയ് ചൗധരിയുടെ ഹിന്ദി ചിത്രം.ഇന്ത്യന്‍ സ്ത്രീയോടുള്ള കാഴ്ചപ്പാടുകള്‍ ഇത്ര ഗാഢമായി ആരും പറഞ്ഞിട്ടില്ലെന്നു തോന്നുന്നു.ഒരുവള്‍ മോഡേണ്‍ വേഷങ്ങള്‍ ധരിക്കുന്നതു കൊണ്ട്,നിശാകാല പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതു കൊണ്ട്,മദ്യപിക്കുന്നതു കൊണ്ട്,പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതു കൊണ്ട് ,ജോലി ചെയ്ത് സ്വന്തം നിലയില്‍ തനിച്ചു താമസിക്കുന്നതു കൊണ്ട് അവള്‍ പിഴയാണെന്നും ആര്‍ക്കും അവളോടെന്തുമാകാമെന്നുള്ള കാഴ്ചപ്പാട് തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രം.അതേ സമയം പുരുഷന്‍മാര്‍ക്ക് ഈ പറഞ്ഞതെല്ലാം ആവാം.അത് അവരുടെ പൊതു ജീവിതത്തിന്റെ ഭാഗം മാത്രം.സമൂഹവും സമുദായവും നീതിയും ഈ തുലാസ്സില്‍ത്തന്നെയാണ് പെണ്ണിനെ അളന്നു തൂക്കുന്നത്.അതുകൊണ്ടു തന്നെ പെണ്ണിന്റെ നീതി കടലാസ്സില്‍ മാത്രമായി അവശേഷിക്കുന്നതും.ബച്ചന്റെ പുതിയ പടങ്ങള്‍ കാണുമ്പോള്‍ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു.രോഷാകുലനായ പഴയ ചെറുപ്പക്കാരന്‍
പക്വതയേറിയ റോളുകളില്‍
ഇന്നും യുവതലമുറയെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നു.

2016, ഡിസംബർ 8, വ്യാഴാഴ്‌ച


                          സ്വയമെരിഞ്ഞ് ് പ്രകാശം തന്ന ഉമ്മ           

                             പ്രകടനപരതയില്ലാത്ത സ്‌നേഹമാണ് അയിഷ എന്ന എന്റെ ഉമ്മ..കുട്ടിക്കാലത്ത് സഹപാഠികളുടെ അമ്മമാര്‍ അവരെ സ്‌കൂളില്‍ കൊണ്ടു വരുന്നതും ഉമ്മ വച്ചോമനിക്കുന്നതുമൊക്കെ കാണുമ്പോള്‍ നിരാശ തോന്നിയിരുന്നു ,എന്റെ ഉമ്മ മാത്രം എന്തേ ഇങ്ങനെയൊന്നും ചെയ്യുന്നില്ല എന്ന്.സ്‌നേഹമസൃണമായ ചുംബനമോ തലോടലോ ആലിംഗനമോ ഒന്നും ഉമ്മയില്‍ നിന്ന് അക്കാലത്തൊന്നും തന്നെയുണ്ടായിട്ടില്ല.മിക്കപ്പോഴും ശാസനകളോ പരുക്കന്‍ വാക്കുകളോ ആയാണ് ഉമ്മ സ്‌നേഹവും ദയയും ആധിയും വാത്സല്യവുമെല്ലാം പ്രകടിപ്പിച്ചത്.ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു നൂറായിരം തിരക്കുകള്‍ക്കു നടുവിലായിരുന്നു ഉമ്മയുടെ ജിവിതമെന്ന്.പത്തു മുപ്പത്തേഴു കൊല്ലം മുമ്പ് ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത അടുക്കളയില്‍ നിരന്തരം വന്നു പോകുന്ന സന്ദര്‍ശകരും സ്‌കൂളില്‍ പോകുന്ന മക്കളും തിരക്കേറിയ ഭര്‍ത്താവും വൃദ്ധയായ ഭര്‍തൃമാതാവുമുള്ള വീട്ടില്‍ സഹായത്തിന് ആളുണ്ടെങ്കില്‍ക്കൂടി ഉമ്മ എന്തു മാത്രം ബുദ്ധിമുട്ടിക്കാണും.. ആഗ്രഹങ്ങളും താല്‍പര്യങ്ങളും സമയവും യൗവ്വനവും മറന്ന് ആപ്പാക്കും ഞങ്ങള്‍ക്കുമായി സമര്‍പ്പിച്ച ജീവിതമാണ് ഉമ്മയുടേത്.സ്വന്തം പിതാവിനെയും കുടുംബത്തേയും അഗാധമായി സ്‌നേഹിക്കുമ്പോഴും ഞങ്ങളെപ്പിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാത്രം ദുരമുള്ള കുടുംബവീട്ടില്‍ ഒരൊറ്റ രാത്രി താമസിക്കാന്‍ പോലും ഉമ്മ പോകുന്നതു കണ്ടിട്ടില്ല.ഞങ്ങളുടെ സ്‌കൂള്‍,ആപ്പയുടെ ഓഫീസ്,വീട്ടില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ എപ്പോഴും അതിനെക്കുറിച്ചു മാത്രം ചിന്തിച്ചു കൊണ്ടേയിരുന്നു ഉമ്മ.ഒരു നിമിഷം പോലെ വെറുതെയിരിക്കുന്നതു കണ്ടിട്ടില്ല.വിശ്രമമെന്നാല്‍ എന്തോ തെറ്റു ചെയ്യുന്നതു പോലെയാണ് ഉമ്മ കാണുന്നതെന്നു തോന്നിയിട്ടുണ്ട്. മാതാവിന്റെ അകാലമരണം ഉമ്മയെ എല്ലാക്കാലത്തും വേദനിപ്പിച്ചു കൊണ്ടേയിരുന്നു.ആ ശൂന്യത ഉമ്മ നികത്തിയത് ഞങ്ങള്‍ക്കു വേണ്ടി നിരന്തര സേവനം ചെയ്തു കൊണ്ടാണെന്നു തോന്നുന്നു.അധികം വിദ്യാഭ്യാസമില്ലെങ്കിലും ജീവിതം ഒരുപാടു കണ്ടറിഞ്ഞു ഉമ്മ.പലപ്പോഴായി അതു ഞങ്ങള്‍ക്കു പകര്‍ന്നു തരികയും ചെയ്തു.കൂട്ടുകുടുംബത്തില്‍ ജീവിച്ചതു കൊണ്ടു തന്നെ അപാരമായ ക്ഷമയും സഹനവും ഉമ്മയ്കുണ്ട്.അതുപോലെത്തന്നെ ആഢംബരങ്ങളോട് ഒട്ടും ഭ്രമമില്ലാത്ത, ഒന്നിനോടും ആര്‍ത്തിയില്ലാത്ത ലളിതമായ ജീവിതരീതിയും.ഞങ്ങളെല്ലാം നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍പ്പോലും രുചിയേറിയതൊന്നും ഉമ്മ കഴിക്കില്ല.അതിന്റെ വലിയൊരു പങ്ക് ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെയ്കുകയാണ് ഇപ്പോഴത്തേയും ശീലം.എത്രയോ തവണ അക്കാര്യം പറഞ്ഞ് ഉമ്മയോട് മുഖം വീര്‍പ്പിച്ചിട്ടുണ്ട്.നിലത്തു വീണ ഒരു വറ്റു പോലും കളയാന്‍ ഉമ്മ സമ്മതിക്കില്ല.ഭക്ഷണം പാഴാക്കുന്നതില്‍പ്പരം പാപം മറ്റൊന്നുമില്ലെന്ന ബോധം ഉമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയതാണ്.നന്നായി ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടപ്പെട്ടിരുന്നു ആപ്പ . അതുപോലെ തന്നെ സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ പിശുക്കു കാണിക്കാത്തയാളുമായിരുന്നു. ഉമ്മയുടെ മിതവ്യയശീലം ഞങ്ങളുടെ കുടുംബബജറ്റിന്റെ താളം തെറ്റാതെ എപ്പോഴും കാവല്‍ നിന്നു.എന്നാല്‍ ഒന്നിനും കുറവു വന്നിരുന്നതുമില്ല.ആപ്പയുടെ ആകസ്മികമായ മരണത്തിനു ശേഷമാണ് ആ മിതവ്യയശീലം എത്രമാത്രം ഉപകാരപ്രദമായിരുന്നുവെന്നു ബോധ്യപ്പെട്ടത്.അതുവരെ കാര്യങ്ങള്‍ നടത്തിയിരുന്ന കുടുംബനാഥന്റെ ചുമതല പെട്ടെന്നൊരു നാള്‍ തോളില്‍ വന്നുകയറിയപ്പോള്‍ ആദ്യമൊന്നുലഞ്ഞുപൊയെങ്കിലും ഉമ്മ പിടിച്ചു നില്‍ക്കുകതന്നെ ചെയ്തു.വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കെല്ലാം ജോലികിട്ടിയിട്ടും ഇപ്പോഴും  എന്തെങ്കിലും അനാവശ്യ സാധനം വാങ്ങിക്കൊണ്ടു ചെന്നാല്‍ ഉമ്മ ഒന്നു തറപ്പിച്ചു നോക്കും,വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന്.അനിയന്‍ ഷാഹുലിന്റെ മുന്നു വയസ്സുകാര്ന്‍ മകന്‍ അമനു പോലും പേടിയാണ് ആ നോട്ടം.കളിപ്പാട്ടം വേണോ,ഉടുപ്പു വേണോ എന്നു ചോദിച്ചാല്‍ “വേണ്ട,ഉമ്മമ്മ കണ്ണു കാട്ടും “എന്ന് ഞങ്ങളോടു പറയുന്ന അവന്‍ ഉമ്മയോട് പലതും ചോദിച്ചു വാങ്ങാറുണ്ടെന്നത് എപ്പോഴും ചിരിപ്പിക്കുന്ന കാര്യം.സമൃദ്ധമായി കിട്ടുമെന്നറിഞ്ഞാല്‍ കുട്ടികള്‍ക്ക് ഒന്നിനെയും വിലയുണ്ടാവില്ല,വസ്തുക്കളുടെ മൂല്യമറിയാതെ അവര്‍ വളരുമെന്നാണ് ഉമ്മ എപ്പോഴും പറയുന്നത്.ഒരു സൗകര്യത്തിനു വേണ്ടിയും ആഢംബരത്തിനു വേണ്ടിയും ഉമ്മ ആവശ്യപ്പെടാറില്ല.ലോകത്തെ ഏതു നല്ല കാഴ്ചയ്കും ആഹാരത്തിനും വസ്ത്രത്തിനും ആഭരണത്തിനും ഉമ്മയെ പ്രലോഭിപ്പിക്കാനാവില്ല.വിവാഹാവസരങ്ങളില്‍ നിറയെ ആഭരണമണിഞ്ഞ സ്ത്രീകള്‍ക്കിടയില്‍ കോട്ടണ്‍ സാരികള്‍ വൃത്തിയായി ഉടുത്ത് ഒരു മാലയും കമ്മലും രണ്ടു വളകളുമായി നില്‍ക്കുന്ന ഉമ്മയെക്കണ്ട് അഭിമാനം തോന്നിയിട്ടുണ്ട്.ഉപ്പയുടെ മരണശേഷം ഉമ്മ സ്വര്‍ണ്ണം പാടെ ഉപേക്ഷിക്കുകയും ചെയ്തു.മക്കള്‍ സന്തോഷത്തോടെ, സമാധാനത്തോടെ, ആരോഗ്യത്തോടെ, സ്‌നേഹത്തോടെ ജിവിക്കുക എന്നതു മാത്രമാണ് ഉമ്മയുടെ ജിവിതത്തിലെ ഏകസന്തോഷം.
                              കുട്ടിക്കാലത്തെ ഓരോ കളികളുടെ കൂട്ടത്തിലാണ് ഉമ്മ എന്റെ എഴുത്തിനെയും ചിത്രം വരയെയുമൊക്കെ കണ്ടത്.കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ പൊതുസ്ഥലങ്ങളിലൊക്കെ പലരും ഉമ്മയോട് അഭിനന്ദനമറിയിക്കാന്‍ വരാന്‍ തുടങ്ങിയപ്പോഴാവണം ഉമ്മ അതിനെ ഗൗരവമായി കണ്ടത്.വലിയ വായനക്കാരിയൊന്നുമല്ലെങ്കിലും കഥകള്‍ വായിക്കാനും രസിക്കാനും ഉമ്മ സമയം കണ്ടെത്തി.എഴുത്തിനെയും വായനയെയും പരിപോഷിപ്പിക്കാന്‍ എന്തു ചെയ്യണമെന്നറിയാത്തതിനാലാവാം അതിനെ തടസ്സപ്പെടുത്താതിരിക്കാന്‍ ഉമ്മ എപ്പോഴും ശ്രമിക്കാറുണ്ട്.വീട്ടുജോലികള്‍ കഴിയുന്നത്ര സ്വയം ഏറ്റെടുത്ത്,കഴിയുന്നത്ര ഒഴിവുസമയം എഴുതാനും വായിക്കാനുമായി ഉമ്മ എനിക്കു നീക്കി വച്ചു.എനിക്കും എന്തൊക്കെയോ എഴുതാനുണ്ടെന്നു പറഞ്ഞ് ഒരു പഴയ നോട്ടു പുസ്തകത്തില്‍ സ്വന്തം ജീവിതത്തെക്കുറിച്ച് ഉമ്മ എഴുതിത്തുടങ്ങിയെങ്കിലും വീണ് കാലിനു പരുക്കു പറ്റിയതോടെ അത് ഉപേക്ഷിച്ചു.കാല്‍ അനക്കാനാവാതെ മുന്നു മാസം വിശ്രമിച്ചപ്പോഴും സ്വന്തം കാര്യങ്ങള്‍ മുടങ്ങുമെന്നതിലല്ല ഞങ്ങള്‍ക്ക് ജോലിഭാരം കൂടിയെന്നതായിരുന്നു ഉമ്മയുടെ വിഷമം.
                                 ഉമ്മയുടെ പരുക്കന്‍ പ്രകൃതത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല.മോളേ,പൊന്നേ എന്ന വിളികളൊന്നും വിളിക്കാറുമില്ല.അതുകൊണ്ടൊക്കെയാവും ആരെങ്കിലുമെന്നോട് അമിതമായി സ്‌നേഹപ്രകടനങ്ങള്‍ നടത്തിയാല്‍ വല്ലാത്തൊരു ജാള്യതയാണ് തോന്നാറ്.എങ്കിലും ഇടക്കിടെ ശല്യപ്പെടുത്തുന്ന ജലദോഷത്തിന്റെ അസ്വസ്ഥതയേറുന്ന നേരങ്ങളില്‍ ഞാനറിയാതെ പനിയുണ്ടോ എന്നു തൊട്ടുനോക്കുന്ന,പനിത്തളര്‍ച്ചയില്‍ വിളിച്ചുണര്‍ത്തി മരുന്നും കഞ്ഞിയും നിര്‍ബന്ധിച്ചു കഴിപ്പിക്കുന്ന,രാത്രി ഉറക്കം ഞെട്ടിയെഴുന്നേറ്റ് നെറ്റിയില്‍ തുണിനനച്ചിടുന്ന,നേരം വൈകിയെഴുന്നേല്‍ക്കുന്ന ദിവസങ്ങളില്‍ ഓഫിസിലേക്ക് ഉച്ചഭക്ഷണമൊരുക്കാന്‍ വെപ്രാളപ്പെടുമ്പോള്‍ പ്രാര്‍ത്ഥനയും ദിനചര്യകളുമൊഴിവാക്കി അടുക്കളയില്‍ ഒറ്റയ്കു ചെയ്‌തോളാമെന്ന് പറഞ്ഞ് കുളിമുറിയിലേക്കെന്നെയോടിക്കുന്ന,ഓഫീസിലെ പ്രയാസങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിപ്പിടയുമ്പോള്‍ 'സര്‍ക്കാര്‍ ഓഫീസ് നിന്റെ തോളിലല്ല' എന്നു ശാസിക്കുന്ന,പ്രിയപ്പെട്ടവരുടെ വേദനകള്‍ സ്വയമേറ്റെടുത്തു ദുഃഖിക്കുമ്പോള്‍ സ്‌നേഹപൂര്‍വ്വം കുറ്റപ്പെടുത്തുന്ന,ഞങ്ങളുടെ എല്ലാ നന്മകള്‍ക്കുമായി നിശ്ശബ്ദം പ്രാര്‍ത്ഥിക്കുന്ന,അംഗീകാരങ്ങളിലും നേട്ടങ്ങളിലും അമിതമായി ആഹ്ലാദം കാണിക്കാത്ത,കണ്ണേറു തട്ടരുതെന്നു പറഞ്ഞ് ഉപ്പും മുളകും അടുപ്പിലെരിക്കുന്ന ഉമ്മയില്ലായിരുന്നെങ്കില്‍ ഞാനെന്ന വ്യക്തിയുണ്ടാകുമായിരുന്നില്ല.സ്വയമെരിഞ്ഞ് ഞങ്ങള്‍ക്ക് പ്രകാശം തന്നവളാണ് എന്റെ ഉമ്മ.ആ വയറ്റില്‍ ജനിക്കാനായതില്‍ ഒരുപാടൊരുപാട് സന്തോഷിക്കുന്നു.ജന്മജന്മാന്തരങ്ങളിലും അതിനായി പ്രാര്‍ത്ഥിക്കുന്നു.
(പ്രവാസി വായന നവംബര്‍ 2016)